പരിശുദ്ധ മാർപാപ്പ, വേദമായ നടപടി 6: 1-7, യോഹന്നാൻ 6: 16-21 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.
“ജീവിതത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ കുറുക്കുവഴികൾ തേടുന്നവനല്ല ക്രിസ്ത്യാനി. തന്നെ ഒരിക്കലും ഉപേക്ഷിക്കാത്ത, തന്നെ സഹായിക്കുന്നതിൽ ഒരിക്കലും വീഴ്ച വരുത്താത്ത, ദൈവത്തിന് അവൻ സ്വയം കയ്യാളിക്കുന്നു, സമർപ്പിക്കുന്നു. ഉത്ഥാനത്തിന്റെ രണ്ടാംവാരം ശനിയാഴ്ചയിലെ ആരാധനാക്രമത്തിൽ നിന്ന് നമുക്ക് സ്വീകരിക്കാവുന്ന സന്ദേശമിതാണ്.
കണക്കുകൂട്ടലുകൾ തെറ്റിപോകാം, കാര്യങ്ങൾ വഷളാകാം. അപ്പോൾ ജീവിതത്തെ പഞ്ചാരക്കുപ്പായം പുതപ്പിക്കാൻ നോക്കേണ്ടതില്ല. എല്ലാം ക്രമമായി മുന്നോട്ടുപോകുന്നു എന്ന് മറ്റുള്ളവരെ കാണിക്കാനായി മധുരമേലങ്കികൊണ്ട് ആവരണം ചെയ്യേണ്ടതില്ല. അങ്ങനെ ചെയ്താൽ നമ്മുടെ ജീവിതത്തിന്റെ നാഥനായ ദൈവത്തിൽ നാം ആശ്രയിക്കുന്നില്ല എന്നാണ് സാരം. തനിക്ക് സംഭവിക്കുന്ന കാര്യങ്ങൾ സ്വീകരിക്കാൻ മനസ്സ് കാണിക്കുന്നവനാണ് ക്രിസ്ത്യാനി.
അപ്പസ്തോലന്മാരുടെ നടപടിഗ്രന്ഥത്തിലെ ആദ്യ വായനയിൽ നിന്ന് നമുക്ക് സ്വീകരിക്കാവുന്ന അഗാധമായ ജീവിതപാഠമാണിത്. ആദിമക്രൈസ്തവ സമുദായത്തിലെ സംഭവങ്ങളെ വിവരിക്കുന്ന ആ ഭാഗത്തിന്റെ ജീവിതപ്പരിസരം ഇതാണ്: വിശ്വാസം സ്വീകരിച്ച പുതിയ സഹോദരന്മാർ ജീവിതത്തിലെ ചില ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു ( പുതുതായി വിശ്വാസം സ്വീകരിച്ച ഗ്രീക്കുകാർ യഹൂദ സഹോദരന്മാർക്കെതിരെ തിരിയുന്നു).
വിധവകളെ സഹായിക്കുക തുടങ്ങിയ അസ്തിത്വാന്മക കാര്യങ്ങളാണ് ചർച്ചയുടെ വിഷയം. വിധവകളെ ശ്രദ്ധിക്കാൻ ആരുമില്ല. അവർ ചെയ്യുന്ന ആദ്യസംഗതി പിറുപിറുക്കലാണ്. പരദൂഷണം പറഞ്ഞ് പരസ്പരം ദുഷിപ്പിക്കുകയാണ് അവർ. അത് പരിഹാരത്തിലേക്ക് നയിക്കുന്നില്ല. പരാതിപ്പെടലും ആവലാതിയും ഒരു പരിഹാരവും കൊണ്ടുവരുന്നില്ല. എന്നാൽ പരിശുദ്ധാത്മാവിന്റെ തുണയോടെ അപ്പസ്തോലന്മാർ ശരിയായ കാര്യം ചെയ്തു.
അവർ ശിഷ്യന്മാരെ വിളിച്ചുകൂട്ടി അവരോട് സംസാരിച്ചു. അതാണ് ആദ്യപടി. പ്രശ്നങ്ങളുണ്ടാകുമ്പോൾ ആ പ്രശ്നങ്ങളെ നന്നായി നോക്കുക. പ്രശ്നമെന്തെന്ന് നന്നായി പഠിക്കുക. അതെക്കുറിച്ച് സംസാരിക്കുക. അവയെ ഒരിക്കലും ഒളിപ്പിച്ചുവെക്കാതിരിക്കുക. അതാണ് അപ്പസ്തോലന്മാർ ചെയ്തത്. അവർ പ്രശ്നങ്ങളുടെമേൽ ശീലവലിച്ചിട്ട് മറച്ചുവെച്ചില്ല. ഒരു ശങ്കയുമില്ലാതെ, അവർ പ്രശ്നങ്ങളെ വിലയിരുത്തി, തീരുമാനമെടുത്തു. വചനത്തിന്റെ ശുശ്രൂഷയിൽ പ്രാർത്ഥനയാണ് മുഖ്യകാര്യം എന്ന് തിരിച്ചറിഞ്ഞ അവർ, മറ്റു ശുശ്രൂഷകൾ നടത്താനായി ഡീക്കന്മാരെ തിരഞ്ഞെടുത്തു.
ആദിമക്രൈസ്തവരുടെ ഈ ചുറ്റുപാട് ഇന്നത്തെ സുവിശേഷപാഠത്തിലെ സംഭവത്തോടു നമുക്ക് ബന്ധിപ്പിക്കാം. കടലിലെ കൊടുങ്കാറ്റിലകപ്പെട്ട ശിഷ്യന്മാരുടെ അടുത്തേക്ക് സഹായഹസ്തവുമായി യേശു വരുന്നു. നമുക്ക് എന്താണ് ഇതിൽനിന്ന് പഠിക്കാനുള്ളത്? പ്രശ്നങ്ങളുണ്ടാകുമ്പോൾ, അവയെ ഉൾക്കൊള്ളുക. പ്രശ്നം പരിഹരിക്കാൻ കർത്താവ് സഹായിക്കും. പ്രശ്നങ്ങൾ കണ്ടു നാം പേടിക്കുകയോ ചഞ്ചലചിത്തരാവുകയോ ചെയ്യേണ്ടതില്ല.
യേശുതന്നെ ശിഷ്യന്മാരോട് പറയുന്നു: "ഇത് ഞാനാണ്. ഭയപ്പെടേണ്ട. ഇത് ഞാനാണ്." എപ്പോഴും. ജീവിതപ്രശ്നങ്ങളിൽ, പ്രയാസങ്ങളിൽ, പുതിയ സംഗതികളിൽ അഭിമുഖീഭവിക്കേണ്ടി വരുമ്പോൾ, കർത്താവ് അവിടെയുണ്ട്. നമുക്ക് തെറ്റുപറ്റാം. തീർച്ചയായും. എങ്കിലും അവൻ നമ്മുടെ സമീപത്തുനിന്ന് പറയുന്നു: "നിനക്ക് തെറ്റ്പറ്റി. ശരിയായ പാതയിലേക്ക് തിരിച്ചുനടക്കുക."
ജീവിതത്തിനുമേൽ പഞ്ചാരക്കുപ്പായം വലിച്ചിട്ട്, ചായംപൂശി, നടക്കേണ്ടതില്ല. ഇല്ല. ഇല്ല. അതെന്താണോ അതാണ് ജീവിതം. അത് യാഥാർഥ്യമാണ്. അതെന്തായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവോ അതാണ് ജീവിതം. ജീവിതം എന്തായിരിക്കാനാണ് ദൈവം അനുവദിക്കുന്നതാണ്, അതാണ് ജീവിതം. അതായിരിക്കുന്നതാണ് ജീവിതം. അതിനെ മാറ്റി മറ്റൊന്ന് എടുക്കാനാകില്ല.
അതങ്ങനെതന്നെ നാം സ്വീകരിക്കണം. അപ്പോൾ, നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം പരിശുദ്ധാത്മാവ് നൽകും. "ഭയപ്പെടേണ്ട. ഇത് ഞാനാണ്." യേശുവിന്റെ വാക്ക് ഇതാണ്. എപ്പോഴും. പ്രയാസങ്ങളിൽ, എല്ലാം ഇരുണ്ടിരിക്കുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് അറിയാത്തപ്പോൾ, അവൻ പറയുന്നു, "ഭയപ്പെടേണ്ട. ഇത് ഞാനാണ്." അതിനാൽ, സംഗതികൾ വരുന്നതുപോലെ സ്വീകരിക്കുക.
ആത്മാവിനോടുകൂടെ, ആത്മാവിന്റെ സഹായത്തോടുകൂടെ അത് സ്വീകരിക്കുക. ഇങ്ങനെ മുന്നോട്ടു പോകാൻ നമുക്ക് കഴിയും. നാം ശരിയായ പാതയിലായിരിക്കുകയും ചെയ്യും. ഈ കൃപയ്ക്കായി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം: ഭയപ്പെടാതിരിക്കാൻ. നമ്മുടെ ജീവിതത്തെ വെള്ളപൂശാതിരിക്കാൻ.
വരുന്നത് പോലെ ജീവിതത്തെ സ്വീകരിക്കാൻ. അപ്പസ്തോലന്മാർ പ്രശ്നത്തെ സമീപിച്ച് പരിഹാരം കണ്ടത്പോലെ ചെയ്യാൻ. നമ്മുടെ അരികിലുള്ള യേശുവുമായി കൂടിക്കാഴ്ച തേടാൻ. ഏറ്റവും കറുത്തിരുണ്ട രാത്രിയുടെ നിമിഷങ്ങളിലും അവനെ കണ്ടുമുട്ടാൻ.
ആമേൻ.”
കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=vS5p9VgeKVo&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=14 ക്ലിക്ക് ചെയ്യുക
Courtesy Br Thomas Paul
LOGIN TO REPOST THIS NEWS
LEAVE A COMMENT
Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.
COMMENTS