പരാതികളിൽ ആശ്രയംവെക്കാതിരിക്കുക, നമുക്ക് ദോഷകരമാണ് ഫ്രാൻസിസ് മാർപാപ്പ

2013 ഏപ്രിൽ മൂന്നാം തീയതി പരിശുദ്ധ മാർപാപ്പ, നടപടി 3: 1-10,  ലൂക്കാ 24: 13-35 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“ഈസ്റ്റർ വാരത്തിലെ ബുധനാഴ്ച ആരാധനാക്രമത്തിൽ വായിക്കപ്പെടുന്ന സുവിശേഷപാഠം തങ്ങളുടെ ഗുരുവിന്റെ മരണശേഷം ജെറുസലേമിൽനിന്ന് എമ്മാവൂസിലേക്ക് പോകുന്ന രണ്ട് ശിഷ്യന്മാരെ അവതരിപ്പിക്കുന്നു. അവർ ഭയപ്പെട്ടിരുന്നു.

എല്ലാ ശിഷ്യന്മാരും ഭയപ്പെട്ടിരുന്നു.  തങ്ങൾ തൊട്ടുമുൻപ് അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അവർ വഴിയിൽവെച്ച് സംസാരിക്കുകയായിരുന്നു. എന്നാൽ അവർ പരാതിപ്പെടുകയുമായിരുന്നു. പരാതി പറച്ചിൽ അവസാനിപ്പിക്കാൻ അവർക്ക് മനസ്സിലായിരുന്നു.

എത്രമാത്രം പരാതിപ്പെട്ടുവോ  അത്രമാത്രം അവർ തങ്ങളെ തങ്ങളിൽ തന്നെ അടച്ചുപൂട്ടി. അവർക്ക് ചക്രവാളമില്ലായിരുന്നു. അവർക്ക് ആകാശമില്ലായിരുന്നു. മുൻപിൽ ഒരു മതിൽ മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. ഇത്രമാത്രം പ്രത്യാശ വച്ചിരുന്ന അവർ, ഇപ്പോൾ തങ്ങൾ വിശ്വസിച്ചതെല്ലാം പരാജയപ്പെട്ടതിലുള്ള  നിരാശയിലേക്ക് ആണ്ടാണ്ടുപോയി.

ഒരു നിലയ്ക്കു  പറഞ്ഞാൽ അവർ പാചകം ചെയ്യുകയായിരുന്നു,  തങ്ങളുടെ ജീവിതത്തെ ആവലാതികളിലിട്ടു പരാതികൊണ്ട് ഇളക്കിമറിച്ചു വേവിച്ചെടുക്കുകയായിരുന്നു.  അവർ പരാതിപ്പെട്ടുകൊണ്ടേയിരുന്നു നിർത്താതെ. ആവലാതിപ്പെട്ടുകൊണ്ടേയിരുന്നു അന്തമില്ലാതെ.

പ്രയാസങ്ങൾ വരുമ്പോൾ,  കുരിശുകൾ നമ്മെ സന്ദർശിക്കുമ്പോൾ നാം ആവലാതികളിലും  പരാതികളിലും നമ്മെ ഇട്ട് അടച്ചുകളയുക എന്ന അപകടത്തിൽ ചാടുന്നു. എന്നാൽ ഈ നിമിഷത്തിൽപോലും കർത്താവ് നമ്മുടെ സമീപത്തുണ്ട്. എന്നാൽ നാം അവനെ തിരിച്ചറിയുന്നില്ല. അവൻ നമ്മോടൊപ്പം നടക്കുന്നു. എന്നാൽ നാം അവനെ കാണുന്നില്ല.

യേശു നമ്മോടു സംസാരിക്കുന്നെങ്കിലും,  ആശ്ചര്യകരമായ കാര്യങ്ങൾ നാം അനുഭവിക്കുന്നെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ നാം ഭയപ്പെടുന്നു. നിരന്തരമായി പേടിക്കുന്നു. പരാതിപെടുന്നതാണ് കൂടുതൽ ഭദ്രമായ നിലപാട് എന്ന് നമുക്ക് തോന്നിപോകുന്നു. അതൊരുതരം സുരക്ഷിതത്വമായി നാം കണക്കാക്കുന്നു.

എന്നെക്കുറിച്ചുള്ള സത്യമിതാണ്: പരാജയം. ഇനി പ്രത്യാശയ്ക്ക് വകയില്ല. എമ്മാവൂസിലേക്ക് പോയ ഈ രണ്ട് ശിഷ്യന്മാരോട് യേശു കാണിക്കുന്ന ക്ഷമ വിസ്മയത്തോടെ മാത്രമേ നമുക്ക് കാണാൻ കഴിയൂ.

യേശു ആദ്യം അവരെ ശ്രവിക്കുന്നു.. പിന്നെ സാവകാശം, വളരെ സാവകാശം, വളരെ മന്ദഗതിയിൽ, കാര്യങ്ങൾ അവർക്ക് വ്യക്തമാക്കികൊടുക്കുന്നു,  വിശദീകരിച്ചു കൊടുക്കുന്നു.. പിന്നെ അവസാനം അവൻ തന്നെത്തന്നെ അവർക്ക് വെളിപ്പെടുത്തുന്നു. യേശുവിന്റെ കബറിടത്തിങ്കൽ നിന്ന് കരഞ്ഞ മറിയം മഗ്ദലേനയോട് ചെയ്തത് ഇങ്ങനെതന്നെ.

നമ്മോടു ചെയ്യുന്നതും ഇങ്ങനെത്തന്നെ. ഏറ്റവും ഇരുണ്ട വിനാഴികയിലും  യേശു നമ്മോടൊത്തുണ്ട്. അവൻ എപ്പോഴും നമ്മുടെ കൂടെയുണ്ട്. അവൻ നമ്മോടൊപ്പം നടക്കുന്നു. അവസാനം അവൻ നമ്മെ അനുവദിക്കുന്നു. പരാതികളും ആവലാതികളും മോശമാണ്.

മറ്റുള്ളവർക്ക് എതിരെയുള്ള പരാതികൾ മാത്രമല്ല, എല്ലാം കയ്പ്പേറിയതായി  അനുഭവപ്പെടുമ്പോൾ നാം നമുക്കെതിരെ ഉന്നയിക്കുന്ന വേവലാതികളും ദോഷകരമാണ്. നമ്മുടെ പ്രത്യാശ  അവ എടുത്തുകളയുന്നത്കൊണ്ടാണ് അവ മോശമായിരിക്കുന്നത്. പരാതികളിൽ ജീവിക്കുക എന്ന കളി നമുക്ക് അവസാനിപ്പിക്കാം.

ആവലാതികൾ ഹൃദയത്തിന് ഹാനികരമാണ്. എന്തെങ്കിലും ശരിയല്ല എന്നു തോന്നുമ്പോഴും കർത്താവിൽ വിശ്വാസമർപ്പിച്ച് നമുക്ക് അവനിൽ അഭയം പ്രാപിക്കാം. പരാതികളും ആവലാതികളും നമ്മുടെ ഭക്ഷണമാകാതിരിക്കട്ടെ. അവ നമ്മുടെ പ്രതീക്ഷകൾ അപഹരിക്കുന്നു. അവ നമ്മുടെ ചക്രവാളങ്ങളെ മറക്കുന്നു.

ഒരു കൽത്തുറുങ്കിനുള്ളിൽ  നമ്മുടെ ജീവിതത്തെ അവ അടച്ചിടുന്നു. അതിൽനിന്ന് ഒരു മോചനമില്ല.  എന്നാൽ കർത്താവ് ക്ഷമാശീലനാണ്, സഹിഷ്ണുതയുള്ളവനാണ്. ഈ സ്ഥിതിവിശേഷത്തിൽ നിന്ന് നമ്മെ എങ്ങനെ പുറത്തുകടക്കാനാകുമെന്ന് അവനറിയാം. യേശു അപ്പം മുറിച്ചപ്പോൾ അവനെ തിരിച്ചറിഞ്ഞ എമ്മാവൂസിലെ ശിഷ്യന്മാരെപോലെ നമുക്കും സംഭവിക്കും.

നമുക്ക് കർത്താവിൽ ആശ്രയം വയ്ക്കാം. നമ്മുടെ യാത്രയിൽ എപ്പോഴും അവൻ നമ്മോടൊപ്പം അനുയാത്ര ചെയ്യുന്നു. ഏറ്റവും ഇരുണ്ട മണിക്കൂറിലും  നമ്മോടൊപ്പമുണ്ട്. കർത്താവ് ഒരിക്കലും നമ്മെ ഉപേക്ഷിക്കുന്നില്ലന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. അവൻ എപ്പോഴും നമ്മുടെ കൂടെയുണ്ട്.

ഏറ്റവും പ്രയാസമേറിയ സമയത്തും അവൻ നമ്മുടെകൂടെയുണ്ട്. നമുക്ക് പരാതികളിൽ ആശ്രയം വെക്കാതിരിക്കാം. അവ നമുക്ക് ദോഷം ചെയ്യുന്നു. അവ നമ്മുടെ ഹൃദയത്തിന് ഹാനികരമാണ്.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=69lewOCHli4&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=5 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul 

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...