വിശ്വാസം പൂർണതയ്ക്ക് സാക്ഷ്യം വഹിക്കുക.- ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ മാർപാപ്പ, നടപടി 4: 13-21,  മർക്കോസ് 16: 9-15 എന്നീ വേദവായനകൾക്കു നൽകിയ സന്ദേശം.

“വിശ്വാസ സാകല്യത്തിനു  ധീരതയോടെ സാക്ഷ്യം വഹിക്കുക: ഈസ്റ്റർ വാരത്തിലെ ശനിയാഴ്ചയിലെ നമ്മോട് പറയുന്നത് ഇതാണ്. ആ  വിശുദ്ധ വചനങ്ങൾ നമ്മെ ക്ഷണിക്കുന്നതും ആഹ്വാനം ചെയ്യുന്നതും വിശ്വാസ സമ്പൂർണതയ്ക്കു സുധീരം  സാക്ഷ്യം വഹിക്കാനാണ്. ഭീഷണികൾ ഉണ്ടായിരുന്നിട്ടും യഹൂദനേതാക്കളുടെ മുൻപിൽ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന പത്രോസിനെയും യോഹന്നാനെയും യോഹന്നാനെയും ആദ്യവായന പരിചയപ്പെടുത്തുന്നു.

സുവിശേഷപാഠത്തിലാകട്ടെ,  അപ്പസ്തോലന്മാരുടെ വിശ്വാസരാഹിത്യത്തെ  യേശു വിമർശിക്കുന്നതാണ് നാം കാണുന്നത്. തന്നെ ജീവനുള്ളവരായി കണ്ടവരുടെ സാക്ഷ്യം വിശ്വസിക്കാതിരുന്നതിനാണ്   ശാസന. നമ്മുടെ വിശ്വാസം എങ്ങനെയിരിക്കുന്നു? അതു ശക്തമാണോ? മായം ചേർത്തതാണോ അത്? നമ്മുടെ വഴിയിൽ പ്രയാസങ്ങൾ വരുമ്പോൾ പത്രോസിനെപോലെ ധീരരാണോ നാം, അതോ   ചൂടോ തണുപ്പോ ഇല്ലാത്ത മന്ദോഷനോ? വിശ്വാസത്തെക്കുറിച്ച് നിശബ്ദനല്ലായിരുന്നു പത്രോസ്.

ഒത്തുതീർപ്പുകൾക്ക് അദ്ദേഹം തയ്യാറല്ലായിരുന്നു. കാരണം,  വിലപേശാനുള്ളതല്ല വിശ്വാസം. ദൈവജനത്തിന്റെ ചരിത്രത്തിലുടനീളം നാം കാണുന്നതാണു  വിശ്വാസത്തിൽനിന്ന് ഒരു കഷണം അടർത്തിമാറ്റാനുള്ള പ്രലോഭനം. മറ്റുള്ളവർ ചെയ്യുന്നതെല്ലാം ചെയ്യാനുള്ള പ്രലോഭനമാണ്. അത്ര കർക്കശമായിക്കേണ്ടതില്ല എന്ന പ്രലോഭനം.  വിശ്വാസത്തെ മുറിച്ച് കഷണങ്ങളാക്കാൻ നാം തുടങ്ങുമ്പോൾ, വിലപേശാനായി വിശ്വാസത്തെ ഉപയോഗിക്കുമ്പോൾ, ലേലത്തിൽ ഏറ്റവും കൂടുതൽ വില നൽകാൻ തയ്യാറുള്ളവന് നാം തെന്നിമാറാൻ തുടങ്ങുന്നു. കർത്താവിനോടുള്ള കൂറു  നഷ്ടപ്പെടുന്നു. കർത്താവിനോട് അവിശ്വസ്തത കാണിക്കുന്നു (വിശ്വാസം അതിന്റെ സാകല്യത്തിലായിരിക്കേണ്ടതുണ്ട്, അതിനെ ശകലീകൃതമാക്കരുത്). പത്രോസിന്റെയും യോഹന്നാന്റെയും മാതൃക നമ്മെ സഹായിക്കുന്നു, നമുക്ക് ശക്തി തരുന്നു.

ചരിത്രത്തിലുടനീളം,  നാം ജീവിക്കുന്ന ഈ നിമിഷംവരെ രക്തസാക്ഷികളായി മരിച്ചവരുടെ നീണ്ട നിരയും നമുക്ക് കാണാം. ഭൂഗർഭക്കല്ലറകളിലോ  കൊളോസിയത്തിലോ പോകേണ്ടതില്ല രക്തസാക്ഷികളെ കാണാൻ. ഇവിടെയുണ്ട് രക്തസാക്ഷികൾ. എല്ലാ രാജ്യങ്ങളിലുമുണ്ട് അവർ. ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിനായി പീഡിപ്പിക്കപ്പെടുന്നു. ചില രാജ്യങ്ങളിൽ കുരിശു  ധരിക്കാൻപോലും അനുവാദമില്ല. അങ്ങനെ ചെയ്താൽ അവർ ശിക്ഷിക്കപ്പെടുന്നു.

ഇപ്പോൾ പോലും, ഈ  ഇരുപത്തിയൊന്നാം ശതകത്തിലും,  നമ്മുടെ സഭ രക്തസാക്ഷികളുടെ സഭയാണ്. പത്രോസിനെപോലെയും യോഹന്നാനെപോലെയും രക്തസാക്ഷികൾ പറയുന്നു: ഞങ്ങൾ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് മൗനം പാലിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ചിലപ്പോൾ ക്ഷീണിച്ചു  മെലിഞ്ഞ ദുർബലമായ വിശ്വാസമുള്ള നമുക്ക് ഇത് ശക്തി തരുന്നു.

നാം സ്വീകരിച്ച വിശ്വാസത്തിന്, കർത്താവ് എല്ലാ ജനങ്ങൾക്കും ദാനമായി നൽകുന്ന ഈ വിശ്വാസത്തിന്, നമ്മുടെ ജീവിതംകൊണ്ട് സാക്ഷ്യം വഹിക്കാൻ ഇത് നമ്മെ  ശക്തരാക്കുന്നു. എന്നാൽ, നമുക്ക് സ്വയമേവ ഇതിന് കഴിയില്ല. അതൊരു കൃപയാണ്. വിശ്വാസത്തിന്റെ കൃപ. നാം അതിനായി യാചിക്കണം. എല്ലാ ദിവസവും: കർത്താവേ,  എന്റെ വിശ്വാസത്തെ സംരക്ഷിക്കണമേ. അതിനെ വളർത്തണമേ. അതിനെ ശക്തിപ്പെടുത്തണമേ.

 

അതിനെ ധീരമാക്കണമേ. പത്രോസ്, യോഹന്നാൻ എന്നിവരെപ്പോലെ അത് പൊതുജനമധ്യത്തിൽ പരസ്യമായി പ്രഖ്യാപിക്കാൻ സാഹചര്യം വരുമ്പോൾ എന്നെ സഹായിക്കണമേ. എനിക്ക് ധൈര്യം നൽകണമേ. നമ്മുടെ കാലയളവിൽ ഇത് നല്ലൊരു പ്രാർത്ഥനയായിരിക്കും. വിശ്വാസം സംരക്ഷിക്കാനായി കർത്താവ് നമ്മെ സഹായിക്കട്ടേ. അതിനെ  മുന്നോട്ടു നയിക്കാനും, അങ്ങനെ ആയിരിക്കാനും വിശ്വാസപുരുഷന്മാരും വിശ്വാസ സ്ത്രീകളുമായിരിക്കാൻ അത് നമ്മെ സഹായിക്കട്ടേ.”

കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ https://www.youtube.com/watch?v=X9reCGxIt2w&list=PLaUtZ3dvlFuaqWbVWwEDwQstxTQKRbYWf&index=8 ക്ലിക്ക് ചെയ്യുക

Courtesy  Br Thomas Paul

Author : Sreekutty Arun

LOGIN TO REPOST THIS NEWS

LEAVE A COMMENT

Cease from posting remarks that are foul, abusive or provocative, and don't enjoy individual assaults, verbally abusing or affecting scorn against any community.Help us erase remarks don't pursue these rules by checking them hostile. We should cooperate to keep the discussion common.


COMMENTS
  1. No comments found...